.......എന്നിട്ടും താങ്കള്‍ വന്നല്ലോ.., നന്ദിയുടെനിക്ക് സ്നേഹപൂര്‍വ്വം, നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ...........

Friday, March 16, 2012

യെസ്, നിന്നെപ്പോലൊരാള്‍...


മഴത്തുള്ളി മണികളാല്‍ മലരിനെ 
നനയിക്കും മഴയുടെ താളത്തില്‍ 
തുള്ളുന്ന പൂമരം പെയ്യുമ്പോള്‍
മോഹിക്കും, "സംവണ്‍ ലൈക്‌ യു" 

വസന്തങ്ങള്‍ വന്നെത്തും നേരത്ത് 
വിരിയുന്ന പൂക്കളില്‍ വിരുന്നെത്തും
ശലഭത്തിന്‍ ചിറകടിവേഗതയില്‍   
ഓര്‍മ്മിക്കും,"സംവണ്‍ ലൈക്‌ യു"

മകരത്തില്‍ കുളിരിലും മാവിന്റെ 
മുകളിലെ കുരുവിതന്‍ കൂട്ടിലെ
ഇണയുടെ കളരവം കേള്‍ക്കുമ്പോള്‍ 
ചിന്തയില്‍, "സംവണ്‍ ലൈക്‌ യു"

വേനലിന്‍ ചൂടിലും അരുവിതന്‍ 
കരയിലായ് മേയുന്ന മാനിന്റെ 
ഇഴുകുന്ന മേനികള്‍ കാണുമ്പോള്‍ 
ഹൃദയത്തില്‍, "സംവണ്‍ ലൈക്‌ യു"

Friday, February 24, 2012

യാത്രാമൊഴിക്ക് സമയമായി

പിരിയുവാന്‍ സമയമായി തമ്മില്‍ 
അകലുവാന്‍ നേരമായി നമ്മള്‍ 
വീഥിതന്‍  പാതിയില്‍ നിന്നുപോയി 
നിമിഷങ്ങള്‍ മൂകമായ് യാത്രപോയി 

ഒന്നായനാള്‍മുതല്‍ ഇന്നോളം യാത്രയില്‍ 
ഹിന്ദോള രാഗവും ഒന്നിച്ചുപാടി നാം
വസന്തവും ശിശിരവും വന്നുപോയി 
മേഘങ്ങള്‍ ആര്‍ദ്രമായ് പെയ്തുപോയി 

ഹൃദയത്തില്‍ നൊമ്പരം മാത്രമാക്കി 
ചിന്തയില്‍ നീ മാത്രം വന്നു ചേര്‍ന്നു  
മിഴികളില്‍ നോക്കിഞാന്‍ യാത്രപോയി 
പാദങ്ങള്‍ കാതങ്ങള്‍ ദൂരെയായി 

പിന്‍വിളി കേള്‍ക്കുവാന്‍ മോഹമായി 
കണ്പീലി അറിയാതെ ഈറനായി 
വന്നിടും നാളെയെന്‍ ജീവനായി 
മനസ്സിന്റെ മന്ത്രണം മാത്രമായി 

Friday, July 22, 2011

നീയെന്നും കൂട്ടുകാരന്‍



ഓര്‍ക്കുന്നു ഞാനെന്നും നടന്നോരാവഴിയിലെ പുല്‍കൊടിനാംമ്പിലും
തൂവേര്‍പ്പായ് നിന്നൊരാ സ്നേഹത്തിന്‍ ഹിമകണങ്ങള്‍ 
അറിയുന്നു നിന്‍ സ്നേഹത്തിന്‍ ആഴങ്ങള്‍ എന്നുമെന്‍ അകതാരില്‍
ആനന്ദം തളിരണിച്ചു, ഇതള്‍ വിരിച്ചു, കൂട്ടുകാരാ...

കുറുകെ ഞാന്‍ നീന്തിയ നിലയില്ലാ നദിയിലെ  ഓളത്തിലൊരു
വാഴചങ്ങാടമായി നീ തുടിച്ചുനിന്നു, തുഴഞ്ഞരിന്നു...
കൈവന്നതോക്കെയും പകുത്തു നീതന്നപ്പോളെന്നും പകരമായ്
തന്നത് സ്നേഹത്താല്‍ വിളയിച്ച അവലുപാത്രം, കൂട്ടുകാരാ....

നടമാടിക്കഴിയാത്ത തിരനാടകത്തിലെ തിരിയിട്ട വിളക്കിന്‍
വെളിച്ചമയെന്നും തിരുവോണ മുണ്ണൂവാന്‍ കൂട്ടിരുന്നു
അടരാടി വിജയിച്ചോരങ്കത്തിന്‍ ലാസ്യത്തില്‍ മിഴികൂപ്പി,
അറിയാതെ വന്നുനീ രാമച്ചവിശറി വീശി, കൂട്ടുകാരാ....

കാതങ്ങള്‍ താണ്ടിയ  ഈ യാത്രയില്‍കൈവന്ന കൂട്ടിന്റെ
തണലിലും ചാഞ്ഞു പതിക്കുന്ന  കിരണമായി
അകലെയാണെങ്കിലും നിന്‍സ്നേഹമാത്മാവായ് വന്നെന്റെ
അടുത്തിരുന്നു, അനുവാദമില്ലാതെ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചു, കൂട്ടുകാരാ...

Wednesday, April 27, 2011

വെളുത്തുള്ളി തിന്നുന്ന നവവധു..!!!


മണിയറയിലേക്കുള്ള അവളുടെവരവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം അതിക്രമിച്ചു, ബന്ധുരകാഞ്ചന കൂടുപോലെ സുന്ദരവും സുഗന്ധപൂരിതവുമാണ് മണിയറയെങ്കിലും ഈ ഏകാന്തത വല്ലാതെ അലോരസപ്പെടുത്തുന്നു, ഇനിയുമെത്രനേരം കാത്തിരിക്കണം പാല്‍പാത്രവുമായി നമ്രശിരസ്കയായി അശ്വതിയുടെ വരവിനായ്. ഒരുപാടുപ്രതീക്ഷകളുമായി മലര്‍മെത്തയിലിരിക്കുമ്പോള്‍ അകാരണമായൊരു ടെന്‍ഷന്‍. ഹൃദയതാളത്തിന്റെ ഗതിയല്പം ഉയര്‍ന്നോ എന്നൊരുതോന്നല്‍. വാനോളംപ്രതീക്ഷകളുമായി ആരും മണിയറയിലിരിക്കരുതെന്നു മനശാസ്ത്രഞ്ഞര്‍ പറയുന്നതുവെറുതെയല്ല, ഇരുന്നാല്‍ ബി. പി. കൂടും. എങ്ങനെതുടങ്ങണം...., ഇത് കൂട്ടുകാരുമായി ഡിസ്ക്കസ് ചെയ്തിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ഒരു സമസ്യയായി ഇപ്പോഴും മനസ്സില്‍. ക്ലോക്കിലെ സൂചി കറങ്ങുന്നുണ്ടോ ആവോ..

പ്രതീക്ഷിച്ചതുപോലെ വലതുകാല്‍വച്ചുതന്നെയാണ് അശ്വതി മണിയറയിലേക്കുവന്നത്, ദൈവമേ തുടക്കം നന്നായി എന്നുമനസിലോര്‍ത്തു നമ്രശിരസ്കയായിരുന്നില്ലയെങ്കിലും അവള്‍ സുന്ദരമായൊരു ചെറുപുഞ്ചിരിയണിഞ്ഞിരുന്നു. പാല്‍പാത്രത്തിന്റെ തനതുകലകള്‍ അരങ്ങേറിയതിനുശേഷം അവള്‍ മെത്തയിലിരുന്നു. പുതുജീവിതത്തില്‍ പറയാന്‍കരുതിവച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പാതിവിടര്‍ന്ന മുല്ലമൊട്ടിന്റെ സൌകുമാര്യത്തോടെ ആ മണിയറയില്‍ വിതറി. ദൈവമേ ഇത്രയും വിജയിച്ചു ഇനിയങ്ങോട്ടും ഈ ഹാര്‍മണി ജീവിതം മുഴുവനുമുണ്ടാവണെയെന്നു മനസ്സിലോര്‍ത്തു. റോസാപ്പൂനിറമുള്ള അവളുടെ കൈകള്‍തലോടി ചാരെയണിഞ്ഞപ്പോള്‍ മുല്ലപ്പൂവിന്റെയും ഡിഓഡറിന്റെയും സുഗന്ധത്തോടൊപ്പം ഒരു വെളുത്തുള്ളിമണം. അശ്വതിക്കനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത്, റിസപ്ഷന് ശേഷം അശ്വതിയുടെ സ്റ്റോമക്ക് അപ്പ്സറ്റ് ആയതും പിന്നെ വീട്ടില്‍ അമ്മയോടു വിളിച്ചുചോദിച്ചിട്ടു രണ്ടു വെളുത്തുള്ളിയല്ലി കഴിച്ചതും പറയുന്നത്. അങ്ങനെ വെളുത്തുള്ളി ചേര്‍ത്തൊരു മസ്സാലരാത്രിയായി എന്റെ ആദ്യരാത്രി.

വിവാഹത്തിന്റെ മൂന്നാംനാളും വെളുത്തുള്ളി മിക്സ്‌ചെയ്ത രാത്രിയില്‍ അവള്‍ എന്നൊടുപറഞ്ഞു, വെളുത്തുള്ളി കഴിക്കുന്നത്‌ അവളുടെ ശീലമാണെന്ന്. അവളുടെ മുത്തച്ഛനും ഈ ശീലമുണ്ടായിരുന്നുമെന്നുമവള്‍ വെളിപ്പെടുത്തി. ജെര്‍മ്മനിപോലുള്ള വിദേശരാജ്യങ്ങളില്‍ ഗാര്‍ലിക് ഈറ്റെഴ്സ് ധാരാളമുണ്ട് എന്നുകേട്ടിടുണ്ട്‌ എന്നാല്‍ ഇതുപോലൊരാള്‍ വെളുത്തുള്ളി ശീലമാക്കി എന്റെ ജീവിതത്തിലേക്കു കടന്നുവരുമെന്നു എന്റെ ഒരു സ്വപ്നത്തില്‍പോലും കരുതിയില്ല. അരോചകമായ വെളുത്തുള്ളിഗന്ധം എന്റെ മധുവിധുവില്‍ കല്ലുകടിയായി. ഭാര്യയുടെ വെളുത്തുള്ളിതീറ്റ ഒരു വിവാഹമോചനത്തിനു കാരണമാക്കാമോ, അഥവാ അങ്ങനെ ആഗ്രഹിച്ചാല്‍തന്നെ ഏതു കോടതി ഇത് അംഗീകരിക്കും. ഇന്ത്യയില്‍ ഇതിനുള്ള നിയമം അനുവദിക്കുന്നുണ്ടോ, അതിനു അംബേദ്ക്കറുടെ ഭാര്യ വെളുത്തുള്ളി കഴിക്കുമായിരുന്നില്ലല്ലോ. അസാദ്യമായാത് ഒന്നുമില്ല എന്നു പറയുന്നതുപോലെ, അശ്വതിയെ മാറ്റിയെടുക്കാമെന്ന ചിന്തയില്‍ ഞാന്‍ ഉറങ്ങിപോയി..

മാസങ്ങള്‍ ഒരു മൂളിപ്പാട്ടുമായി കടന്നുപോയി. മധുവിധുവിന്റെ പുതുമോടിക്ക് നിറംമങ്ങി അശ്വതിയുടെ ദിനചര്യകണ്ടിട്ടു ഏതു കാലാവസ്ഥയിലും വളരുന്ന സസ്യമാണ് വെളുത്തുള്ളിയെന്നു തോന്നി. ഏതൊരാളുടെ ജീവിതത്തിലും ഏറ്റവും സന്തോഷിക്കുന്ന മുഹൂര്‍ത്തം എനിക്കും വന്നണഞ്ഞു. അങ്ങനെഞാനും ഒരു അച്ഛനാവാന്‍ പോകുന്നു. സന്തോഷത്തിരമാലകള്‍ ആര്‍ത്തലച്ചു. ഞങ്ങളുടെ ജീവിതത്തിനു പുതിയ വെളിച്ചവുമായി ഒരു കുഞ്ഞുനക്ഷത്രം എന്റെ വീട്ടിലും തെളിയും, അതിനു എന്റെയും അശ്വതിയുടെയും പ്രകാശമായിരിക്കുമെന്ന തോന്നല്‍. റിസള്‍ട്ട്‌ പോസിറ്റീവാണെന്നു ഡോക്ടര്‍ പറഞ്ഞതിനുശേഷം ഇടക്കെപ്പോഴോ അവളുടെ മുഖത്തിന്‌ നിറംമങ്ങുന്നത് ഞാന്‍ ദിവസങ്ങള്‍ക്കകം തൊട്ടറിഞ്ഞു. വെളുത്തുള്ളിശീലംകൊണ്ട് കുഞ്ഞിനു എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന അവളുടെ അകാരണമായ ആശങ്കയാണെന്നറിഞ്ഞപ്പോള്‍ അവളോട്‌ സഹതാപംതോന്നി. നിത്യജീവിതത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള്‍ പലപ്പോഴും വെളുത്തുള്ളി കഴിക്കാറുണ്ട് എന്നുഞാന്‍ അവളെ സമാശ്വസിപ്പിച്ചു. ഇനിയും സംശയനിവാരണത്തിനായി ഡോക്ടറെ വീണ്ടുംകാണാം എന്നു തീരുമാനിച്ചു.

ഡോക്ടറോടവള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എന്നുപറഞ്ഞപ്പോള്‍ എനിക്കവളോട് അനുകമ്പയായിരുന്നു, പാവം ഒരുപാടു കണ്‍സേണ്‍ ആണ് കുട്ടിയെ കുറിച്ച്. അതിന്റെ ആരോഗ്യത്തെകുറിച്ച്. വെളുത്തുള്ളിതീറ്റയില്‍ അവള്‍ ഇപ്പോള്‍ സഹതപിക്കുന്നുണ്ടാവും. ഒരുപക്ഷേ അവള്‍ക്കു നല്ല തീരുമാനമെടുക്കാന്‍ ഇതൊരു നിമിത്തമാവാം. ഡോക്ടര്‍ കുറിച്ചുകൊടുത്ത കുറിപ്പുമായി പുറത്തുവന്ന അവളെ ബെഞ്ചിലിരുത്തി ഞാന്‍ മെഡിക്കല്‍ഷോപ്പിലെത്തി. കുറിപ്പുവാങ്ങി പരിചയക്കാരന്‍ ജേക്കബ്‌ ചോദിച്ചു ആര്‍ക്കുവേണ്ടിയാണിതെന്നു. വൈഫിനു വേണ്ടിയാണെന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, ഇത് ഡീ അഡിക്ഷനുള്ള മെഡിസിനാണ്, വൈഫ്‌ പുകവലിക്കുമോ. എവിടെയോ ഒരു ട്രെയിന്‍ ചൂളംവിളിച്ചുപോയതുപോലെ തോന്നി. എങ്ങും മൂടിയ പുകച്ചുരുള്‍പോലെ. അന്ന് അശ്വതി കുമ്പസാരിച്ചു. ചെറുപ്പത്തിലെതൊട്ടേ അവള്‍ മുത്തച്ഛന്റെ ബീഡിവലിച്ചു ശീലിച്ചുപോയി, മുതിര്‍ന്നപ്പോളുമതു തുടര്‍ന്നു. അന്ന് മണിയറയില്‍ വലതുകാല്‍വച്ചു കടന്നുവന്നപ്പോള്‍ ടെന്‍ഷനകറ്റാന്‍ അവളൊന്നു പുകച്ചിരുന്നു...

Monday, April 25, 2011

കിടിലന്‍ കമ്പിതപാല്‍


TO: KUMAR..,
KOCHI TO BOMBAY, 12-06-2005

Message:


****SUOIXNA YLPER ON YHW : HCA****

സ്വീകരിച്ചു ഞാന്‍ വിറയാര്‍ന്നകരങ്ങളാലാകമ്പി
സാകൂതം കണ്ണോടിച്ചു തുടിക്കുന്നഹൃദയത്താല്‍
വരുന്നതാദ്യമായൊരു തപാല്‍കമ്പിയെനിക്കായ്
തിരിച്ചുകരങ്ങളില്‍ ഒന്നുമേതിരിയാതെ വിയര്‍ത്തു

മുംബൈയുടെ നടുവിലെ ദൂര്‍സഞ്ചാര്‍ കാര്യാലയത്തിന്റെ
പടികളിലൊരുകൈയും മറുകൈയില്‍ ദൂതുമായ് നിന്നുഞാന്‍
പരിഭ്രമം പുതപ്പിച്ച മുഖവുമായ് നോക്കി ഞാനാ
മറാഠിയെ "ഹമാര ഗല്‍ത്തി നഹി" പുലമ്പിതിരിഞ്ഞയാള്‍

കമ്പിയയച്ചതാരെന്നറിയില്ല അര്‍ഥവുമറിയില്ല
കരളിന്റെതുടിപ്പിനാല്‍ ദാഹിച്ചു തണ്ണിരിനായ്, നടന്നു
മുന്നോട്ടുഞാന്‍ നിറയുന്നമിഴിയോടെ, ആപത്തിന്‍
അറിയിപ്പാണോയികമ്പി, ചിന്തകള്‍ നെരിപ്പോടായി

മാട്ടുംഗയുടെവഴിയരികില്‍ കൊച്ചുഗുരുവായൂര്‍നടയിലായ്
പായുന്നോരു അപരനോടനുവാദം ചോദിച്ചിട്ടാരാഞ്ഞു
അറിയുമോ, ഈ കമ്പിയില്‍ ലിഖിതങ്ങള്‍, തുറിക്കുന്ന
മിഴികളാല്‍ പിറുത്തു തമിഴിലായ് "ഒന്നുമേ തെരിയാത്"

ദാഹിച്ചു തളര്‍ന്നു ഞാന്‍ കണ്ടു വഴിയിലൊരാശ്രയം
ഏകനായ്, മൂകനായ്‌ ഇരുന്നു ഒഴിഞ്ഞൊരാദേവാലയത്തില്‍
നിമിത്തമായ് വന്നൊരാ പാതിരി ദൂതനായ്, കണ്ടുഞ്ഞാന്‍
നീട്ടിയകൈയിലെ കമ്പിയില്‍ താപസന്‍ പുഞ്ചിരിതൂകിനാല്‍

മോഹിക്കുന്നാരോ നിന്നെ, വിരഹത്തിന്‍ വിങ്ങലാവാം
വേപഥു ചുരത്തിയ പ്രണയത്തിന്‍ കുറിമാനമായിടാം

WHY NO REPLY ANXIOUS : ACH,
മൊഴിഞ്ഞതാപുരോഹിതന്‍
ആരോരുമറിയാത്ത രഹസ്യത്തിന്‍ കമ്പനം കമ്പിയായ്‌.

അച്ചുവേ, എന്‍ അശ്വതി, നല്‍കിനീ പ്രണയത്തിന്‍
തീമഴ ഓര്‍ക്കുമ്പോള്‍ കുളിരായി സുഗന്ധത്തിന്‍ മലര്‍മഴ
മഞ്ഞണികൊമ്പിന്റെതുഞ്ചത്തു വിരഹത്തിന്‍ നാരുകളിണക്കിയോ
-രാകൂട്ടില്‍ പറന്നെത്താന്‍ മോഹിച്ചു ഹൃദയത്തിലാ കമ്പി

Friday, April 22, 2011

ഉമ്മയുടെ മിസ്സ്‌കാളും, എസ്. ഐ. ഭാസുരന്‍പിള്ളയും



ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം


___"ഹല്ലോ...."
ഹലോ സര്‍
__"ഹലോ ആരാടാ.."
സര്‍ അതു എന്റെ മൊബൈല്‍ ആണ്...
__"നീ ആരാടാ..."
സര്‍ ഞാന്‍ റിയാസ് ആണ്. അതു എന്റെ മൊബൈല്‍ ആണ്, ബൈക്കിലെ ബാഗില്‍ വച്ചു മറന്നത..
__" ഞാന്‍ എസ്. ഐ. ഭാസുരപിള്ള, നിന്റെ മൊബൈല്‍ ഫോണ്‍, എന്റെ ടേബിള്‍ മുകളില്‍ എങ്ങനെവന്നു. നിനക്കെന്താ പണി.."
സര്‍ ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുകയാണ്, അതു, സര്‍...എന്റെ ബൈക്കിന്റെ താക്കോലും അവിടെയുണ്ട്.
__"നീയെന്താ മൊബൈലും, താക്കോലും പോലിസ് സ്റ്റേഷനില്‍ ആണോ സൂക്ഷിക്കുന്നത്. സത്യം പറാ, ഇത് എങ്ങനെ ഇവിടെവന്നു"
__അതു സര്‍, ഇന്നു നാലുമണിക്ക്, പാലാരിവട്ടത്തുവച്ചു ഞങ്ങളെ പോലിസ് പിടിച്ചു. ഞങ്ങള്‍ ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു, ലൈസന്‍സ് എടുത്തിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ. സര്‍, ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്കിന്റെ പോക്കറ്റില്‍ ആയിപ്പോയി എന്റെ മൊബൈല്‍ ഫോണ്‍. ഇവിടെ നോക്കിയിട്ട് കണ്ടില്ല അതാ എന്റെ നമ്പറില്‍ വിളിച്ചത്....
__"അതുശരി, ഞാന്‍ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നതാ, മറ്റേ എസ് ഐ വീട്ടില്‍ പോയി, മൂന്ന് പേരുമായി സര്‍ എങ്ങോട്ടാണവോ സിറ്റിയിലൂടെ സര്‍ക്കീട്ടടിച്ചത്. നീ ആള് കൊള്ളാമല്ലോ"
സര്‍, അതുപിന്നെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ മാമയെ കാണാന്‍ പോകുവായിരുന്നു, ആള് ഐ സീ യുവില്‍ ആയിരുന്നു കുറച്ചു ബ്ലഡ്‌ കൊടുക്കാന്‍ വേണ്ടി പോയതാ, ഇനി ആവര്‍ത്തിക്കില്ല സര്‍.
__" നീ കള്ളു കുടിച്ചിരുന്നോടാ,"
ഇല്ല സര്‍, ഞാന്‍ കള്ളുകുടിക്കില്ല, സിഗരറ്റും വലിക്കില്ല....
__"പിന്നെ നിനക്ക് എന്താ അറിയാവുന്നെ, നീ ബൈക്ക് മോഷ്ടിച്ചതല്ലേടാ .."
ഇല്ല സര്‍ സത്യമായും അല്ലാ. അതു എന്റെ സ്വന്തം ബൈക്കാണ്, പേപ്പര്‍ ഒന്നും അപ്പോള്‍ എടുത്തിരുന്നില്ല അതാ സര്‍, ഇനി ആവര്‍ത്തിക്കില്ല സര്‍...
__" ഓക്കേ, നീയൊരു പണിചെയ്യ്‌, നാളെ ലൈസന്‍സും, മറ്റു പേപ്പറുംകൊണ്ട്, സ്റ്റേഷനില്‍ വരണം, ഫൈന്‍ അടച്ചു ബൈക്കും മൊബൈലും കൊണ്ടുപൊക്കോ, രാവിലെ ഒന്‍പതരക്ക് മുന്‍പ് വരണം, ഇല്ലങ്കില്‍ ഞാന്‍ ഷിഫ്റ്റ്‌ മാറും




ഭാസുരന്‍ സര്‍, അകത്തേക്ക് വന്നോട്ടെ...
__" ഹും, എന്താ കാര്യം.."
ഞാന്‍ റിയാസ്, ബൈക്കും മൊബൈലും എടുക്കാന്‍ വന്നതാ..
__" അതുശരി, അപ്പൊ നീയാണ്, കക്ഷി. അപ്പുറത്ത് റൈറ്റര്‍ ഉണ്ട്, അവിടെ പറഞ്ഞു ഫൈന്‍ അടച്ചിട്ടു താക്കോല്‍ എടുത്തോളു, ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. പിന്നെ നിന്റെ ഉമ്മ അമേരിക്കയിലാണോ"
ഇല്ല സര്‍, ഉമ്മ എന്റെ വീട്ടില്‍ തന്നെയുണ്ട്‌.
__"നിനക്ക് എത്ര ഉമ്മയുണ്ട്. ഇന്നലെ നീ വീട്ടില്‍ ഉണ്ടായിരുന്നില്ലേ."
ഇന്നലെ ഞാന്‍ ഉമ്മയുടെ അടുത്തുതന്നെയുണ്ടായിരുന്നു. എന്താ സര്‍, വേറെ ഒരു കുഴപ്പവും ഞാന്‍ കാണിച്ചിട്ടില്ല സര്‍.
__"ഇന്നലെ നിന്റെ മൊബൈലില്‍ നാല്പത്തി രണ്ടു മിസ്സ്‌കാള്‍വന്നു ഉമ്മയുടെ, നീ ഉമ്മയുടെ അടുത്തുണ്ടായിരുന്നു എങ്കില്‍ പിന്നെ രാത്രിമുഴുവന്‍ നിന്നെവിളിച്ച ഉമ്മ ആരാടാ, രാത്രിമുഴുവന്‍ ഉറക്കമില്ലാതെ മിസ്സ്‌കാള്‍ചെയ്യാന്‍ ഉമ്മ എന്നപേരില്‍ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നനമ്പര്‍ ആരുടെതാടാ...."

.............ഹോ, പടച്ചോനെ...ഇത് ഇപ്പൊ ഇയാളോട് എന്തുപറയും, റസിയയുടെ നമ്പര്‍ "ഉമ്മ" എന്ന പേരില്‍ സേവ് ചെയ്തിട്ട് അവളോട്‌ പറഞ്ഞത്, അവളുടെ ഓരോ മിസ്സ്‌ കാളും എനിക്ക് ഹൃദയത്തിലേക്കുള്ള ചുംബനം പോലെയാണെന്നും, എന്നെ മനസ്സില്‍ ഓര്‍മ്മിക്കുമ്പോളെല്ലാം ഓരോ മിസ്സ്‌ കാള്‍തരണമെന്നു പറഞ്ഞതും.........

ഒരു നമ്പര്‍ ഇറക്കിനോക്കാം, സര്‍...അതു...അതു...ഉമ്മുക്കൊല്സു, ഷോര്‍ട്ട് ഫോം ആയി "ഉമ്മ" എന്നിട്ടതാ, എന്റെ കോളേജില്‍ പഠിക്കുന്നതാ, ഞാന്‍ പൊക്കോട്ടെ സര്‍..
__"ശരി..ശരി..അവളോട്‌ പറഞ്ഞേക്ക്, ഉറക്കം കഴിഞ്ഞു ബാക്കി സമയത്ത് മിസ്സ്‌ കാള്‍ അടിക്കാന്‍.."


ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം


__"ദേ..പിന്നേം മിസ്സ്‌ കാള്‍...ഉമ്മയുടെ തന്നെ, പോലിസ് സ്റ്റേഷനിലാണ് അവന്റെയൊരു ഉമ്മ"

Tuesday, April 19, 2011

..കുപ്പിവളക്കാരി നീയൊരു തങ്കവളക്കാരി..



അമ്മതന്‍ കൈകളില്‍ താലോലം പൈതലായ്
ചാഞ്ചാടിക്കളിക്കുമ്പോള്‍ കരിമിഴി കണ്ണിലും
അമ്മിഞ്ഞയിറ്റിച്ച ചുണ്ടിലും പുഞ്ചിരിപകര്‍ന്നു
നീയെന്‍ പെരുവിരല്‍ തൊട്ടുകിലുക്കി കരിവള

പുത്തനുടുപ്പിലടര്‍ത്തിയമിഴിനീരും കളികോപ്പുമായ്
സരസ്വതിക്ഷേത്രത്തിലാദ്യമായ് വന്നപ്പൊളരയാലിന്‍
പഴുത്തിലപെറുക്കിനിന്‍ പുസ്തകതാളില്‍തിരുകിയ
നേരത്തു നിന്‍ചുണ്ടില്‍പുഞ്ചിരി നിന്‍കയ്യില്‍ തരിവള

കളിപന്തുവാങ്ങുവാന്‍ സ്വരൂപിച്ച കാശുമായ്
കളിപാട്ടക്കാരനായ് തര്‍ക്കിക്കുംനേരത്തു വന്നു നീ
തിളങ്ങുന്നകണ്ണുമായ് കടയിലെ വളകളില്‍
തൊട്ടപ്പൊ ഞാന്‍വാങ്ങിയണിയിച്ചു ചുവന്നവള

ധാവണിചുറ്റി നീയാദ്യമായ് കാവിന്റെപടികളില്‍
വന്നപ്പോള്‍, കല്‍ത്തിരികൊളുത്തിഞ്ഞാന്‍ കണ്ടുനിന്‍
കണ്‍കളില്‍ പ്രണയത്തിന്‍പരിഭവം തൊടുവിച്ചക്കുറിയുടെ
നനവിന്റെകൂളിര്‍മ്മയില്‍ വിറകൊണ്ടകൈകളില്‍ കുപ്പിവള

മധുരമാംപ്രണയത്തില്‍ തിരതല്ലുംമനസ്സുമായ് കത്തുന്ന
വിളക്കിന്റെയരികത്തെരുമിച്ചിരുന്നപ്പോള്‍ നുറുങ്ങിയ
വളപ്പൊട്ടിന്‍ശകലങ്ങള്‍ വിളക്കിയ നിറമാലയണിയിച്ചു
കവിളത്തു മുത്തിയനേരത്തു കിലുക്കി നീ ചില്ലുവള

ചൊരിയുന്ന മഴയത്തു തൈമാവിന്‍ ചാരത്തു
നനവാര്‍ന്നു വന്നുനീ വിറയാര്‍ന്ന സ്വരമോടെ
മംഗലം പറഞ്ഞു നീ വിടചൊല്ലി മറയുമ്പോള്‍
കൂപ്പിയ കൈകളില്‍ മങ്ങിയനിറമുള്ള മഞ്ഞവള

രഘുവരന്‍കൈകളില്‍കൈവച്ചു പരിയാരംചൊല്ലി
പിരിയുന്നനേരത്തു വിതുമ്പുന്നചുണ്ടിലും ചെറുചിരി
യണിയിച്ചു എരിയുന്നഹൃദയമായ് മൂകമായ്നിലകൊണ്ട
ഞാന്‍കാണ്‍കെ വീശിയകൈകളില്‍ മിന്നിയതടവള തങ്കവള